FLASH NEWS

സുമി സിറിയക്ക് പറയുന്നു ; മീനച്ചിലാറ്റിൽ നീന്തിത്തുടങ്ങിയ ജീവിത കഥ

May 25,2023 05:37 PM IST

രാജ്യാന്തര നീന്തൽ താരമായ പാലാക്കാരി സുമി സിറിയക് ഒരു മാതൃകയാണ്. സാധാരണക്കാർക്കും ഏതു സ്വപ്നവും എത്തിപ്പിടിക്കാമെന്ന പാഠമാണ് ഇവരുടെ ജീവിതം.രാജ്യാന്തര തലത്തിലുള്ള നീന്തൽ മത്സരങ്ങളിൽ പങ്കെടുത്ത് 70ൽ അധികം മെഡലുകളാണ് സ്വന്തമാക്കിയ സുമി , അഞ്ചു തവണ ഇന്ത്യക്കു വേണ്ടി മത്സരിച്ചു. നേപ്പാളിൽ നടന്ന സാഫ് ഗെയിംസിൽ ഒരു  സ്വർണവും പാക്കിസ്ഥാനിൽ നടന്ന സാഫ് ഗെയിംസിൽ മൂന്നു സ്വർണവും മൂന്ന്  റെക്കോർഡുമടക്കമാണ്  മെഡൽ നേട്ടമെന്നത് ശ്രദ്ധേയമാണ്.ഇപ്പോൾ എറണാകുളം സൗത്ത് റയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായി സേവനം അനുഷ്ഠിക്കുന്ന സുമി ,അഞ്ചാം വയസിൽ തുടങ്ങിയതാണ് നീന്തൽ പരിശീലനം. നീന്തൽ പരിശീലകൻ കൂടിയായ അച്ഛനൊപ്പം ദിവസവും രാവിലെ  മീനച്ചിലാറ്റിലായിരുന്നു പരിശീലനം.

  ആദ്യമായി സംസ്ഥാന തലത്തിൽ നീന്തൽ മത്സരത്തിനിറങ്ങുന്നത് നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഏഴാം ക്ലാസ് വരെ തുടർച്ചയായി മത്സരിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും ജയിച്ചിട്ടില്ല.

 

 

 ഒടുവിൽ ആ വർഷം അവസാനമാണ് സംസ്ഥാന  തലത്തിൽ വ്യക്തിഗത ചാംപ്യനാകുന്നത്.  പിന്നീടങ്ങോട്ട്  15 വർഷം തോൽവിയറിയാത്ത നാളുകൾ.1997–ൽ മലേഷ്യയിൽ  നടന്ന ഏഷ്യൻ ഏജ് ഗ്രൂപ്പ് നീന്തൽ മത്സരത്തിൽ പങ്കെടുത്ത്‌ രാജ്യാന്തരതലത്തിലും സാന്നിധ്യമുറപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് നേട്ടങ്ങൾ കൊയ്ത നീന്തൽ  താരങ്ങളുടെ  പട്ടികയിൽ ഈ പാലാക്കാരി ഇന്നും തിളങ്ങി നിൽക്കുന്നു.വിവാഹശേഷം മത്സരരംഗത്തു നിന്നും വിട്ടു നിന്നെങ്കിലും റയിൽവേയിലെ ജോലിക്കൊപ്പം സ്വന്തം പേരിൽ നീന്തൽ പരിശീലന കേന്ദ്രവും  സുമി നടത്തുന്നുണ്ട്. 2016 ൽ  ചങ്ങനാശേരിയിൽ ആരംഭിച്ച ഇന്റർനാഷണൽ  സ്വിമ്മർ സുമി സിറിയക് അക്കാഡമിയിൽ (ഐഎസ്എസ്എ) കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനം നൽകി വരുന്നു ; തന്റെ കഴിവുകൾ വരും തലമുറയിലേക്ക് പകരുകയെന്ന ലക്ഷ്യത്തോടെ.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.